പേജുകള്‍‌

2015, മാർച്ച് 31, ചൊവ്വാഴ്ച

ഒരു ട്രെയിൻ യാത്ര

ട്രെയിൻ യാത്രകൾ എനിക്ക് പണ്ടേ വളരെ ഇഷ്ടമാണ്. ഒരു മൂലയിൽ ഒതുങ്ങി ഇരുന്നു, ഒരു ബുക്കോ ന്യൂസ്‌ പേപ്പറോ മറയായി പിടിച്ചു, ഒളി കണ്ണിട്ടു ജീവിതത്തിന്റെ തുണ്ടുകൾ ചികയാം. ചില സിദ്ധാന്തങ്ങൾ പരീക്ഷിക്കുകയും ആവാം. ഒന്നോ രണ്ടോ പ്രാവശ്യം നല്ല കൂട്ടുകളും പരിചയങ്ങളും തുടങ്ങിട്ടും ഉണ്ട്. ഒരു പെട്ടി നിറയേ, ഒരിഞ്ചു സ്ഥലമില്ലാതെ, ഇറങ്ങി ഓടാൻ ഇടയില്ലാതെ, കുത്തി നിറച്ച ആളുകള്! എല്ലാവരിലും എത്ര കഥകൾ!  മണികൂര് കണക്കിനുള്ള ട്രെയിൻ യാത്രകളാണ് എന്നെകൊണ്ട്‌ എഴുതിച്ചിരുന്നത്, ചിന്തിപ്പിച്ചിരുന്നത്.  ഇപ്പോളിപ്പോൾ യാത്രകൾക് മിനുടുകളുടെ ആയുസ്സ്‌. സബ് വെ ട്രെയിനിൽ. മറയായി പിടിക്കുന്നത്‌ ഫോണ്‍.  കുറച്ചു ദാരിദ്ര്യം ഉണ്ടെങ്കിലും, കഥകളുണ്ട്, കഥാപാത്രങ്ങളും.  കഥകൾ അറിയാൻ ബുദ്ധിമുട്ടാണ്, സങ്കല്പിക്കാനേ പറ്റു.

അപ്പോൾ, എന്റെ നായിക. ആറടിയിലധികം പൊക്കം. വളരേ മെലിഞ്ഞിട്ടു. ഇരുപതിൽ പ്രായം. കറുത്ത വര്ഗക്കാരി. തിളങ്ങുന്ന ഹൈ ഹീൽ ഷൂസ്, കറുത്ത സ്ടോക്കിങ്ങ്സ്, ചാര നിറത്തിൽ മിനി സ്കര്റ്റ്, ചേരുന്ന ബ്ലൌസ്. അസാമാന്യ മേക്കപ്പ്. മോഡൽ തന്നെ. നടത്തവും ഇരുപ്പും ഒക്കെ അങ്ങനെ തന്നെ.  ഈ ട്രെയിൻ നഗരത്തിലെ പാവപ്പെട്ട ഭാഗങ്ങളിലേക്ക് പോവുന്നതാണ്.  സാധാരണ കാണുന്ന കഥാപാത്രങ്ങൾ എല്ല് മുറിയെ പണിയെടുത്തു തളർന്ന ആത്മാക്കളാണ്. ഞാൻ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. എന്താണ് അവരുടെ കഥ എന്നാലോചിച്ചു കൊണ്ടിരുന്നു. എന്റെ കഥകളിൽ അവർ ഒരു മോഡൽ,  എയർ ഹോസ്റെസ്സ്, ഫിലിം അക്ട്രെസ്സ് ഒക്കെയായി വേഷമിട്ടു.  എന്നിട്ടും ശേരിയാവാതെ ഞാൻ വീണ്ടും അന്വേഷിച്ചു കൊണ്ടിരുന്നു. അവരുടെ ഹൈ ഹീൽ ചെരുപ്പ് എന്നെ വല്ലാതെ ആകർഷിച്ചു. 5 ഇഞ്ച്‌ എങ്കിലും പൊക്കം ഉണ്ടാവും അതിന്റെ ഹീലിനു.

അവസാനത്തെ എത്തുന്നുന്നതിനു കുറച്ചു മുൻപ്, അപ്പോളേക്കും ബോഗ്ഗി മിക്കവാറും കാലിയായിരുന്നു, അത് വരെ അനങ്ങാതെ, ഇയർ ഫോണ്‍ വെച്ച് കണ്ണടച്ച് മോഡൽ പോസിൽ ഇരുന്ന അവർ പെട്ടെന്ന് ഓരോ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ബാഗു തുറന്നു രണ്ടു ചെരുപ്പ് പുറത്തെടുത്തു. ഹൈ ഹീൽസ് അഴിച്ചു ബാഗിൽ തിരുകി. മുടി ഒരു ഹെയർ ബാൻഡ് ഇട്ടു കെട്ടി. ഒരു നനഞ്ഞ തുണി എടുത്തു മുഖം നന്നായി തുടച്ചു. ഒരു ഷർട്ട്‌ എടുത്തിട്ടു. മേക്കപ്പ് പോയപ്പോൾ അവരുടെ കണ്ണിനു ചുറ്റുമുള്ള കറുത്ത വലയങ്ങൾ പൊങ്ങി വന്നു. ജീവിതം കുത്തിക്കോരിയ വരകളും. ഇപ്പോൾ പെട്ടെന്ന് അവർ ഞങ്ങളിൽ ഒരാളായി. ട്രെയിൻ ഇറങ്ങി മൈലുകളോളം അവർ നടക്കുന്നതും, വഴിയിൽ പലവ്യഞ്ജനം വാങ്ങിക്കുന്നതും, അതും താങ്ങി നടന്നു ഒരു കിളികൂടു പോലുള്ള ഫ്ലാറ്റിൽ വന്നു കേറുന്നതും, അവരുടെ കുട്ടികൾ അവരെ കണ്ടു ഓടി വരുന്നതും ഒക്കെ പെട്ടെന്ന് എന്റെ കണ്ണിൽ തെളിഞ്ഞു വന്നു. അവർ എന്നെ നോക്കി ചിരിച്ചു, തളര്ന്നതെങ്കിലും ആത്മാർഥതയുള്ള ചിരി.  അവസാന സ്റ്റേഷൻ എത്തി. ഹൈ ഹീൽ ചെരുപ്പുകൾ ബാഗിൽ ഇരുന്നു തന്നെ വീട്ടിൽ പോയി.

ജീവിതം ആൾകാരെ കൊണ്ട് എന്തൊക്കെ വേഷം കെട്ടിക്കുന്നു! ഉടുപ്പുകൾകും ചെരിപ്പുകല്കും മേകപ്പിനും (കണ്ണിൽ കാണുന്ന വേറെ ഒരായിരം സാധനങ്ങൾക്കും) അടിയിൽ എല്ലാവരും സാധാരണ മനുഷ്യർ, അല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല: