പേജുകള്‍‌

2010, നവംബർ 17, ബുധനാഴ്‌ച

പരിചയം

പ്രഭയുടെ ഓഫീസില്‍ വെച്ചാണ്‌ സുമിത്ര അയാളെ ആദ്യം കാണുന്നത്. അന്ന് ഉച്ചഭക്ഷണം പുറത്തു പോയി കഴിക്കാനായിരുന്നു പ്ലാന്‍. പ്രഭ കുടയും ബാഗും എടുത്തു ഇറങ്ങി കഴിഞ്ഞിരുന്നു അയാള്‍ വന്നപ്പോളേക്കും. എവിടെയോ കണ്ടു പരിചയം ഉള്ള പോലെ തോന്നി സുമിത്രയ്ക്ക്, പക്ഷേ ഒരേ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാളെ കുറിച്ച് അങ്ങനെ തോന്നുന്നത് സ്വാഭാവികം മാത്രം. പ്രഭയോടു എന്തോ സംശയം ചോദിക്കാനാണ് അയാള്‍ വന്നത്. പുറത്തേക്കു ഇറങ്ങാന്‍ തുടങ്ങുകയാണ് എന്ന് കണ്ടു കാര്യം ഇമെയില്‍ ചെയ്യാം എന്നും പറഞ്ഞു അയാള്‍ ഒഴിഞ്ഞു. വളരെ പ്രസാദവും ഭവ്യതയും നിറഞ്ഞ പെരുമാറ്റം - ഇദ്ദേഹത്തെ ഒന്ന് പരിചയപ്പെടണം എന്ന് സുമിത്ര മനസ്സില്‍ വിചാരിച്ചു.

അതിനുള്ള അവസരം കിട്ടിയത് അന്ന് വൈകിട്ട് വീടിലേക്ക്‌ പോവാന്‍ വേണ്ടി ലിഫ്റ്റില്‍ കയറിയപ്പോളാണ്. ശ്രീജിത്ത് വാവയെ ഡേയ് കേറില്‍ നിന്ന് എടുത്തു ഓഫീസിനു താഴെ കാത്തു നില്‍പ്പുണ്ടാവും. വര്‍ത്താനം പറയാനുള്ള മൂഡ്‌ അല്ല, എന്നാലും അവസരം വെറുതെ കളയാന്‍ മടി തോന്നി. അയാളാണെങ്കില്‍ വളരെ പരിചയം ഉള്ള പോലെ ചിരിക്കുകയും ചെയ്തു.

സുമിത്ര: "പ്രഭുയുടെ ടീം - ഇല്‍ ആണോ?"
അയാള്‍: "ഏയ്! ഞാന്‍ സിസ്റ്റം എഞ്ചിനീയറിംഗ് ഡിപാര്‍ട്ട്‌മെന്റ് -ഇല്‍ തന്നെയാണ്. "
സുമിത്ര: (ഓഹോ. അപ്പോള്‍ അതാണ് ടീം.) " ഇപ്പോള്‍ റിലീസ് 15 ഇന്റെ തിരക്കാവും അല്ലെ?"
അയാള്‍: "അതെ. തെരക്കായി വരുന്നു. നിങ്ങളുടെ വര്‍ക്ക്‌ എങ്ങനെ? വിരുന്നുകാരും ഒക്കെയായി വീട്ടിലും തെരക്കാവും അല്ലെ?"
സുമിത്ര: (ഏഹ്? വീട്ടിലെ കാര്യം ഇയാള്‍ക്കെങ്ങനെ...?) "കുഴപ്പമില്ല."
അയാള്‍: "വാവ ഡേ കേര്‍ ഒക്കെയായി അഡ്ജസ്റ്റ് ആയോ?"
സുമിത്ര: (വാവ രണ്ടു ദിവസമേ ആയുള്ളൂ ഡേ കേറില്‍ വിടുമ്പോ കരയാതെ ആയിട്ടു. ഇയാള്‍ക്ക് ഇതൊക്കെ എങ്ങനെ അറിയാം? ) "ഇപ്പൊ അഡ്ജസ്റ്റ് ആയി... ക്ഷമിക്കണം, എനിക്ക്.. മനസ്സിലായില്ല.. ഇദ്ദേഹത്തിന്റെ പേരെന്താണ്?"
അയാള്‍: "ദിആസ് ആഹ്മെദ്‌".
സുമിത്ര എത്ര ചിക്കി ചികഞ്ഞിട്ടും അങ്ങനെ ഒരു പേര് ഓര്‍മയില്‍ ഇല്ല. സുമിത്രയുടെ അങ്കലാപ്പ് കണ്ടിട്ടാവാം, കുറച്ചു വിശദീകരിക്കാം എന്ന് ദിആസ് കരുതിയത്‌.
ദിആസ്: "നിങ്ങളുടെ ഭര്‍ത്താവിന്റെ വളരെ അടുത്ത കൂട്ടുകാരനാണ് ഞാന്‍. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു, ഒരുമിച്ചു ജോലിയില്‍ കയറി, വേറെ ടീമില്‍ മാറുന്നതിനു മുന്‍പ് കുറെ ഒരുമിച്ചു ജോലി ചെയ്തു. ഭര്‍ത്താവിന്റെ കൂട്ടുകാരെ ഒക്കെ അറിഞ്ഞിരിക്കണ്ടേ? നിങ്ങളെ കഴിഞ്ഞ മാസം ഓഫീസ് ഫാമിലി ഗെറ്റ് ടുഗേതര്‍-ഇല്‍ വെച്ച് കണ്ടു സംസാരിച്ചതും ആണല്ലോ. അപ്പോളാണ് വാവയെ കണ്ടതും. വാവക്ക് ബലൂണ്‍ വീര്‍പ്പിച്ചു കൊടുത്ത ഒരു തടിയനെ ഓര്‍മയില്ലേ, അയാള്‍ തന്നെയാണ് ഞാന്‍. ഇത്ര പെട്ടെന്ന് മറന്നോ?"
സുമിത്രയ്ക് ഓര്‍മ വന്നു. വെറുതെയല്ല മുന്‍പ് കണ്ടിരുന്നു എന്ന് തോന്നിയത്. പക്ഷേ ശ്രീജിത്തിനു ഇങ്ങനെ ഒരു കൂട്ടുകാരന്‍? സുമിത്രയ്ക് കുറച്ചു കുറ്റബോധം തോന്നി, ശ്രീജിത്തിനോട് നല്ല ദേഷ്യവും. അത് മായ്ച്ചു വെച്ച് പുഞ്ചിരിച്ചു. "ശെരിയാണ്‌, എന്റെ മറവിയാണ്, മാപ്പ് പറയുന്നു."
ദിആസ്: "ഹേയ്! മാപ്പൊന്നും വേണ്ട. കുറെ ഡ്രൈവ് ഉണ്ടല്ലോ, എളുപ്പം ചെന്നോളൂ, പിന്നീട് സംസാരിക്കാം!"
സുമിത്ര: "ശെരി. പിന്നെ കാണാം."
വടി കൊടുത്തു അടി വാങ്ങി എന്ന് തോന്നി സുമിത്രയ്ക്‌.
----------
സുമിത്ര: "ശ്രീജിത്തിനു അറിയാമോ ദിആസ് എന്ന ആളെ?"
സുമിത്രയുടെ ഓഫീസ് ഗെറ്റ് ടുഗേതരിനു പരിചയപ്പെട്ടിരുന്നു ദിആസ്-ഇനെ . സുമിത്രയുടെ കൂടെ ജോലി ചെയ്യുന്ന ശരത്തിന്റെ സുഹുര്‍ത്ത്. ശ്രീജിത്തിനു ശരത്തിനെ ഇഷ്ടപ്പെട്ടിരുന്നില്ല. ആ ഗ്രൂപ്പില്‍ ചെന്നിരുന്നു പൊങ്ങച്ചം പറച്ചില്‍ സഹിച്ചു മുഷിഞ്ഞു; ഇനി സുമിത്രയുടെ ഓഫീസ് വക ഒരു പരിപാടിക്കും തല കാണിക്കുക പോലും ഇല്ല എന്ന് ഉറപ്പിച്ചിരുന്നു. അയാളുടെ കാര്യം ഇപ്പോള്‍ ചോദിയ്ക്കാന്‍? ഇനിയും വല്ല പാര്‍ട്ടിയ്ക്കോ മറ്റോ വിളിച്ചെന്നാണോ? കാറോടിക്കുന്നതിനിടയില്‍ അലസമായി ശ്രീജിത്തിന്റെ മറുപടി "ഊം".
സുമിത്ര: "അയാളെ ഓഫീസില്‍ വെച്ച് കണ്ടിരുന്നു".
ശ്രീജിത്ത്‌: (അത്രെ ഉള്ളൂ? അതിലിപ്പോ പറയാന്‍ എന്താണ് ഉള്ളത്?) "ഓക്കേ."
അത്ര പറഞ്ഞപ്പോളെക്കും അമ്മുവാവ ബിസ്കറ്റ് കിട്ടാന്‍ വേണ്ടി ചിണുങ്ങാന്‍ തുടങ്ങി, അതിന്റെ തിരക്കില്‍ സുമിത്ര ദിആസ്-ഇനെ മറന്നു.
----------
ദിആസ് -ഇന് ആ കൂടിക്കാഴ്ച വളരെ വിചിത്രമായി തോന്നി. ശരത്തിനെ വളരെ കാലമായി പരിചയം ഉള്ളതാണ്. അയാളുടെ ഭാര്യ ജോലി ചെയ്യുന്നുണ്ട്, അതും ഒരേ ഓഫീസില്‍ എന്നത് ഒരു മാസം മുന്‍പ് ഓഫീസ് പാര്‍ടിയില്‍ വെച്ചാണ്‌ മനസ്സിലായത്. ഭാര്യയെ പറ്റി വളരെ സംസാരിക്കുമെങ്കിലും ഇത് വരെ ഒരു പരിപാടിക്കും ശരത് ഭാര്യയെ കൊണ്ട് വരാറില്ല. കണ്ടിട്ടില്ലെങ്കിലും പറഞ്ഞു കേട്ട് വളരെ അടുത്ത പരിചയം തോന്നിയിരുന്നു ലീനയോട്. പാര്‍ട്ടിയില്‍ ശരത്തിന്റെ അടുത്ത് ഒരു കുഞ്ഞു വാവയേയും എടുത്തു ഒരു യുവതി പ്രത്യക്ഷപ്പെട്ടപ്പോള്‍ അവസാനം ലീനയെ നേരിട്ട് പരിചയപ്പെടാമല്ലോ എന്ന്‍ വിചാരിച്ചു ഓടി ചെന്നതാണ്. പരിചയപ്പെടുത്തുന്നതിനു മുന്‍പേ ശരത്തിന് ഒരു ഫോണ്‍ വന്നു, അയാള്‍ അതെടുത്തു സംസാരിച്ചു കൊണ്ട് ദൂരേക്ക്‌ പോവുകയും ചെയ്തു. ഹലോ പറഞ്ഞപ്പോളെക്കും കുഞ്ഞു പരിചയക്കേട്‌ കൊണ്ട് കരഞ്ഞു തുടങ്ങി. കരച്ചില്‍ മാറ്റാനുള്ള വഴി നോക്കി ലീന ചുറ്റും നോക്കാനും തുടങ്ങി. ദിആസ് ഒരു ബലൂണ്‍ ഒക്കെ വീര്‍പ്പിച്ചു കൊടുത്തപ്പോളാണ് കരച്ചില്‍ നിര്‍ത്തിയത്. അപ്പോളേക്കും ഡയറക്ടര്‍ വെല്‍ക്കം ഒക്കെ പറയാന്‍ തുടങ്ങി, അങ്ങനെ ലീനയോട് ഒന്നും സംസാരിക്കാനും പറ്റിയില്ല. സത്യത്തില്‍ ഇങ്ങനെയല്ല ലീനയെ സങ്കല്‍പ്പിച്ചിരുന്നത്. വളരെ ഒതുക്കവും, വളരെ പതിഞ്ഞ സംസാരവും ആയി, ആള്‍ക്കാരോട് സംസാരിക്കാന്‍ മടിയുള്ള, ഒരു നാടന്‍ ടൈപ്പ് ആയിട്ടാണ് വിചാരിച്ചിരുന്നത്. ഇന്ന് ലിഫ്റ്റില്‍ വെച്ച് കണ്ടപ്പോള്‍ ഇങ്ങോട്ട് സംസാരിക്കും എന്ന് വിചാരിച്ചതെയില്ല. അതും തന്നെ ഒട്ടും അറിയില്ല എന്ന രീതിയില്‍ പേര് ചോദിച്ചതും, പേര് പറഞ്ഞിട്ടും അറിയാതെ പരിചയപ്പെടുത്തേണ്ടി വന്നതും ഓര്‍ത്തപ്പോള്‍ വിഷമവും തോന്നി. അപ്പോള്‍ ശരത് തന്നെപ്പറ്റി അത്രയെ വിചാരിച്ചിട്ടുള്ളൂ. എന്തായാലും ഒരു അകലം വെച്ച് പെരുമാറുന്നതാണ് നല്ലത്.
--------------

2010, നവംബർ 10, ബുധനാഴ്‌ച

നിന്റെ ഓര്‍മയില്‍.

വെളിച്ചം വീണു തുടങ്ങുന്നതേയുള്ളൂ. രാത്രിയില്‍ വീണ മഞ്ഞ് ജനല്‍ ചില്ലില്‍ പറ്റിപിടിച്ചിരിക്കുന്നു. സ്വാതി പകുതി ഉറക്കത്തില്‍ ക്ലോക്ക് നോക്കി. 7 മണി. എണീക്കണോ എന്നാലോചിച്ചു. എണീട്ടിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പ്രശാന്ത് നേരത്തെ എണീറ്റു എന്ന് തോന്നുന്നു. രാവിലെ ഒരു കാപ്പിയും ന്യുസ്പേപ്പരിന്റെ കോമിക്സ് കഷണവും കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക്-ഉം കൂടിയാല്‍ സ്വര്‍ഗം എന്നാണ് പ്രശാന്തിന്. സ്വാതിക്കും ഒരു കാപ്പി കിട്ടിയാല്‍ കൊള്ളാമായിരുന്നു; ബെഡ് കോഫി ആണെങ്ങില്‍ അടിപൊളി. പ്രശാന്തിനെ വിളിച്ചു നോക്കി, ഉത്തരം കിട്ടിയില്ല. ടിവിയുടെ ശബ്ദം കേള്‍ക്കുന്നില്ല. ശീലം തെറ്റിച്ചു നടക്കാന്‍ പോയിരിക്കാം. കുറച്ചൂടെ ഉറങ്ങാം.
* * *
പ്രശാന്ത്‌ അതിരാവിലെ സുഖമുള്ള ഒരു സ്വപ്നം കണ്ടു കൊണ്ടാണ് ഉണര്‍ന്നത്. സ്വപ്നം എന്തായിരുന്നു എന്നോര്‍മ വന്നില്ല. പക്ഷേ അതില്‍ നീന ഉണ്ടായിരുന്നു. നീനയുടെ വിളി കേട്ടാണ് ഉണര്‍ന്നത്. അതിന്റെ സുഖം പിടിച്ചു കുറച്ചു നേരം കിടന്നു. നീന പതുക്കെ അലിഞ്ഞില്ലാതായി. സ്വാതി നല്ല ഉറക്കം. ഉറങ്ങിക്കോട്ടെ. ഇന്ന് കുറച്ചു അവധി വേണം, കുറച്ചു സമയം നീനക്ക് വേണ്ടി മാത്രം. ഒരു കാപ്പി എടുത്തു. പുറത്തിറങ്ങി, വാതില്‍ അടച്ചു, പടിയില്‍ ഇരുന്നു. സുഖമുള്ള തണുപ്പില്‍ കാപ്പി ഊതി കുടിക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട്. നീന ഓര്‍മ മാത്രമായിട്ടു എത്ര വര്‍ഷം? ആല്‍ബം തുറന്നു താളുകള്‍ പൊടിതട്ടി. കാപ്പി തീര്‍ന്നപ്പോള്‍ അടച്ചു വെച്ചു. ഇന്ന് പിറന്നാളാണ്. നീനക്കെന്താണ് പിറന്നാളിന് സമ്മാനം വേണ്ടത്?
* * *
അടുക്കളയില്‍ ചെറിയ തട്ടും മുട്ടും. കാപ്പി പോരാതെ ഓംലെറ്റ് ഉണ്ടാക്കാനോ മറ്റോ നോക്കുകയാണോ? എന്തെങ്കിലും തപ്പുകയാണോ? സ്വാതി സാധനങ്ങള്‍ സ്ഥലം മാറ്റി വെക്കുന്നു എന്നുള്ളത് പ്രശാന്തിന്റെ സ്ഥിരം പരാതിയാണ്. സ്വാതിക്ക് ചെറിയ ഒരു ശുണ്ടി ഒക്കെ വന്നു. ഞായറാഴ്ച രാവിലെ തല്ലു കൂടാനുള്ള പുറപ്പാടാണോ? അടുക്കളയില്‍ എത്തുന്നതിനു മുന്‍പേ മണം കിട്ടി, പായസം! തവിയും കൈയില്‍ പിടിച്ചു നില്‍കുന്ന പ്രശാന്തിനെ സ്വാതി അത്ഭുതത്തോടെ നോക്കി. പ്രശാന്തിന് ഇതിനും മാത്രം പാചകം അറിയാം എന്ന് സ്വാതിക്ക് ഊഹം പോലും ഉണ്ടായിരുന്നില്ല. ഇന്നെന്താണ് പ്രത്യേകത? സ്വാതി ഓര്‍ത്തു നോക്കി - പ്രശാന്തിന്റെ പിറന്നാള്‍ അല്ല, ആനിവേര്‍സറി അല്ല.. വെറും ഒരു ഞായറാഴ്ച. അപ്പൊ പായസം? രണ്ടാള്‍ക്ക്‌ വേണ്ടി ഇത്രയും പായസം? കണക്കു തെറ്റിയതാണോ?
* * *
തളിര്‍ സെന്ററില്‍ മുപ്പതിനടുത്തു കുട്ടികളുണ്ട്, പല പ്രായക്കാര്‍. രഘു ആണ് കാര്യസ്ഥന്‍. ഓഫീസ് എഴുമണി അടിക്കുന്നതിനു മുന്‍പ് തന്നെ തുറന്നു. ഇത്രയും നേരത്തെ ആരും വരില്ലായിരിക്കാം, പക്ഷേ ആരെങ്കിലും വന്നിട്ട് ആളില്ലാതെ തിരിച്ചു പോവേണ്ടി വന്നാല്‍ കുട്ടികള്‍ക്കാണ് അത് നഷ്ടം. സാധാരണ ഒരു അനാധാലയതിനുള്ള അരിഷ്ടതകളൊക്കെ ഇവിടെയും ഉണ്ട്, എന്നാലും തെറ്റില്ല. രഘു ഓഫീസില്‍ കുറച്ചു നേരമേ ഇരുന്നുള്ളൂ. ആരെങ്കിലും വന്നാല്‍ ബെല്‍ അടിച്ചു ആളെ വരുത്താന്‍ സൗകര്യം ഉണ്ട്. ഞായറാഴ്ച രാവിലെ കാര്‍ട്ടൂണ്‍ ഷോ ഉണ്ട്; കുറെ പേരൊക്കെ ടിവിയുടെ മുന്‍പില്‍ ഇപ്പോളേ സ്ഥാനം പിടിച്ചിട്ടുണ്ട്. പഴയ ടിവിയാണ്. ഒന്ന് ടൂണ് ചെയ്തു ചാനല്‍ കിട്ടിക്കണം. സാധാരണയായി തുടങ്ങിയ ഞായറാഴ്ചയ്ക്ക് ചെറിയൊരു മാറ്റം വന്നത് രഘുവിന് ഒരു ഫോണ്‍ കാള്‍ വന്നപ്പോളാണ്. വിരോധമില്ലെങ്കില്‍, കുറച്ചു പാല്‍പായസം ഉള്ളത് കുട്ടികള്‍ക്ക് പ്രാതലിനൊപ്പം കൊടുക്കാമോ എന്ന് ചോദ്യം. എന്താണ് വിരോധം?
* * *
കാര്‍ട്ടൂണ്‍ എന്നോര്‍ത്ത് കൊണ്ടാണ് നീന രാവിലെ എണീറ്റത് തന്നെ. രഘു അമ്മാവന്‍ തല്ലിപ്പൊളി ടിവിയെ കുത്തും അടിയും ഒക്കെ കഴിഞ്ഞു, എന്നാലും പ്രോഗ്രാം ഇടയ്ക്കു ചാടി പോവുന്നു. നീന ഒളികണ്ണിട്ടു രഘുവിനെ നോക്കി. രഘു അമ്മാവന്‍ എപ്പോളും ഗൌരവത്തിലാണ്. ദേഷ്യം വന്നാല്‍ മീശയുടെ തുമ്പ് വിറക്കും; മുന്‍പില്‍ നില്കുന്നവരും വിറക്കും. പക്ഷേ ഇന്ന് നല്ലോണം ക്ഷമ ഉണ്ട്. പോരാത്തതിനു നീനയുടെ അലങ്കോലം മുടിയൊക്കെ മാടി ക്ലിപ്പ് ഒക്കെ ശെരിയാക്കി തരുകയും ചെയ്തു. ആരെങ്കിലും കുഞ്ഞു വാവമാരെ കൊണ്ട് പോവാന്‍ വരുന്നോ ആവൊ? നാന്‍സി വാതില്കല്‍ നിന്ന് ഊണ് മുറിയിലേക്ക് വരാന്‍ ‍ആംഗ്യം കാണിക്കുന്നു. രാവിലെ അടുക്കളയില്‍ പോയി നോക്കിയതാണല്ലോ.. ഇഡ്ഡലി! ആര്‍ക്കു വേണം! ഇപ്പൊ പോയാല്‍ ഇനി ഇവിടെ സീറ്റ്‌ കിട്ടില്ല. കാര്‍ട്ടൂണ്‍ കാണണ്ടേ? നാന്‍സി വിടുന്നില്ല.. പോയേക്കാം! ഓടുന്നതിനിടയില്‍ നാന്‍സി സ്വകാര്യം പറഞ്ഞു ... പായസം!

2010, നവംബർ 5, വെള്ളിയാഴ്‌ച

ലോട്ടറി

സബ്‌വെ ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോ ധൃതി പിടിച്ചാണ് ഇറങ്ങിയത്‌. എല്ലാം കൈയില്‍ എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി escalator-ന്റെ നേര്‍ക് നടന്നു. അപ്പോളാണ് ആദ്യത്തെ തടസ്സം - escalator അടഞ്ഞു കിടക്കുന്നു. repair ആണത്രേ. മുകളിലേക്ക് എത്തിയാല്‍ അവിടെ തന്നെയാണ് പുറത്തേക്കുള്ള ഗേറ്റ്. രണ്ടു മാസമായി ദിവസവും ഇതിലെയാണ് വരവ്. ഇതുവരെ ഇങ്ങനെ ഒരു പറ്റു പറ്റിയിട്ടില്ല. കൂടെ സഹമുറിയത്തി ഉള്ളപ്പോ വല്ലതും കേടാവാമായിരുന്നില്ലേ ആവൊ? അവള്‍ രക്ഷിച്ചേനെ. ഇനിയിപ്പോ എങ്ങനെ പുറത്തിറങ്ങും? ആള്‍കാര്‍ക്ക് ഇതൊരു സംഭവമേയല്ല! ആരും ഇങ്ങോട്ട് വരുന്നേയില്ല- ഈ കോണി ആരും ഉപയോഗിക്കാറേ ഇല്ല! ഹും! അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ. ഒരു സബ്‌വെ പോലീസിനെ പിടിച്ചു നിര്‍ത്തി. "ഹൌ ടു ഗോ ഔട്ട്‌" എന്ന് ഒപ്പിച്ചു. തിരിച്ചു 'എവെരെസ്റ്റ് എങ്ങനെ കേറും' എന്നാ ചോദ്യം കേട്ടപോലെ പകച്ചു ഒരു നോട്ടം.. പോലീസുഅമ്മാവന് ഒന്നും മനസ്സിലായില്ല എന്ന് മനസ്സിലായി. അവസാനം കോണി കേറുന്ന ആംഗ്യം ഒക്കെ കാണിച്ചു കാര്യം ശെരിയാക്കി. വഴി കിട്ടി. ഫൈനല്‍ പരീക്ഷയാണ്; വൈകാന്‍ പറ്റില്ല. ഓടി.

ഓട്ടം ഗേറ്റ് കടക്കുന്നതിനു മുന്‍പേ പിടിച്ചു നിര്‍ത്തിയപോലെ നിന്നു. എന്തൊരു തണുപ്പ്! നവംബര്‍ തുടങ്ങിയതെയുള്ളു. ഇപ്പോളേ ഇത്രയും തണുപ്പ് ആണെങ്ങില്‍..! വഴിയുടെ മറുവശത്ത് burgerking -ഇന്‍റെ ചിമ്മിനിയില്‍ നിന്നു പുക വരുന്നു; കൂടെ തലമുടി കരിഞ്ഞ മണവും; സ്ടോപും ഗേറ്റ്-ഉം ശരി തന്നെ. വലത്തോട്ട് തിരിഞ്ഞു. ക്ലാസ്സിലെത്താന്‍ ഇനിയും നടക്കണം നാലു ബ്ലോക്ക്‌ കൂടെ. വീട്ടില്‍ നിന്ന് രാമചന്ദ്രന്റെ കടയിലെക്കുള്ള ദൂരമേയുള്ളൂ. രണ്ടു മിനുട്ട് കൊണ്ട് പോവലും, തീപ്പട്ടി വാങ്ങലും വരലും കത്തിക്കലും കഴിയും. ഇതിപ്പോ നടന്നിട്ടും നടന്നിട്ടും എത്തുന്നില്ല.. ട്രെയിന്‍ ഇറങ്ങി പതിനഞ്ചു മിനിട്ടെങ്ങിലും ആയില്ലേ? നാശം പിടിച്ച തണുപ്പും കാറ്റും. ഇനി അവിടെ പോയി വായിക്കാന്‍ സമയം ഒന്നും കിട്ടില്ല, വെറുതെ ടെക്സ്റ്റ്‌ ബുക്ക്‌ കൈയില്‍ എടുക്കണ്ടായിരുന്നു. മഴ പെയ്താലോ എന്ന് വിചാരിച്ചു കടം വാങ്ങിയതാണ് കാലന്‍ കുട; എല്ലാം കൂടി കൈയില്‍ ഒതുങ്ങുന്നില്ല. കോട്ടിന്റെ ഒരു ബട്ടണ്‍ പൊട്ടി കിടക്കുകയാണ്. തുന്നണം, അത് വരെ കൈ കൊണ്ട് കൂടി പിടിക്കുകയല്ലാതെ നിവൃത്തിയില്ല. പിടിച്ചിട്ടു വല്യ കാര്യം ഉണ്ടായിട്ടല്ല, കോട്ട്‌ ഇട്ടിട്ടു തന്നെ വല്യ കാര്യം ഉണ്ടായിട്ടല്ല.. ഒരു മനസ്സമാധാനത്തിന് അത്ര തന്നെ. തണുപ്പ് ചെവിയിലൂടെ കേറി മൂക്കിലൂടെയും വായിലൂടെയും പുറത്തേക്കു. തലക്കകത്ത് എല്ലാം ഐസ് ക്രീം ആയി. എങ്ങനേലും ക്ലാസ്സില്‍ എത്തിയാലും പരീക്ഷക്ക്‌ എന്ത് എഴുതുമോ ആവൊ?

തിരിവ് തിരിഞ്ഞപ്പോ രണ്ടു കെട്ടിടത്തിന്റെയും ഇടയില്‍ കൊടുംകാറ്റു!! wind tunnel എന്ന് പറഞ്ഞു കേട്ടിരുന്നു. എന്നെ എന്തിനു ദ്രോഹിക്കുന്നു? ഞാനല്ലല്ലോ ഇങ്ങനെ കുന്നോളം വല്യ കെട്ടിടങ്ങളും ഇടുക്കുകളും ഉണ്ടാക്കിയത്!! കാറ്റിനോട് പറഞ്ഞിട്ടെന്തു കാര്യം!! തണുപ്പ് കണ്ണില്‍ അടിച്ചു കേറി കണ്ണും കാണാന്‍ വയ്യ. വിചാരിക്കുന്നതിനു മുന്‍പേ ദേ കിടക്കുന്നു ചട്ടീം കലോം താഴെ. അവസാനത്തെ തുമ്പും കൈ വിട്ടു. പരീക്ഷിച്ചു മതിയായി എന്ന് തോന്നിയിട്ടാവാം, ഈശ്വരന്‍ പ്രത്യക്ഷപ്പെട്ടു കുടയും വടിയും ഒക്കെ പെറുക്കി തന്നു. "താങ്ക്യൂ" എന്ന് പറഞ്ഞപ്പോള്‍ തിരിച്ചു മറുപടി "യു ആരെ വെല്‍ക്കം, യു സ്മെല്‍ നൈസ്! എന്ജോയ്‌" ഏഹ്? അവന്‍ പോയിക്കഴിഞ്ഞു. പോയ വഴിയെ നോക്കി പേടിപ്പിക്കുകയല്ലാതെ വേറെ എന്ത് ചെയ്യാന്‍! ഇതെന്തൊരു തല തിരിഞ്ഞ രാജ്യം! ഏതു ശനി പിടിച്ച നേരത്താണോ ഇങ്ങോട്ട് വരാന്‍ തോന്നിയത്. എന്ത് പരീക്ഷ! എനിക്കെങ്ങും വയ്യ തലയിട്ടടിക്കാന്‍.

തിരിച്ചു പോവാനുള്ള അഞ്ചു ഡോളര്‍ ഉണ്ട് കൈയില്‍. ഒരു കാപ്പി കുടിച്ചു കളയാം. അത്രയെങ്ങിലും പ്രയോജനം ഉണ്ടാവട്ടെ. വാതില്‍ തുറന്നപ്പോള്‍ ചൂടും കാപ്പി-മണവും കൂടെ കോരിയെടുത്തു കൌണ്ടെറില്‍ കൊണ്ട് നിര്‍ത്തി. "വൈറ്റ് ചോക്ലേറ്റ് മൊക്ക". നാല് ഡോളര്‍. ആഹാ! ജീവന്‍ വായിലൂടെ കഴുത്തിലൂടെ ഹൃദയത്തിലൂടെ വയറിലേക്ക്; ഒരു നിശ്വാസമായി പുറത്തേക്കും. ഇരുന്നൂറു വാട്ടിന്റെ ഒരു പുഞ്ചിരി താനേ തെളിഞ്ഞു. പരീക്ഷ തുടങ്ങി കാണും; പ്രൊഫ്‌ എന്ത് പറയുമോ - കുറച്ചു ശ്രമപ്പെട്ടു പ്രൊഫ്‌ ഇനേയും പരീക്ഷ യെയും പുറത്തു വലിച്ചെറിഞ്ഞു. കാപ്പി കപ്പു ഒട്ടും ചൂട് പുറത്തു വിടാതെ രണ്ടു കൈയിലും കൂടി ഒതുക്കി പിടിച്ചു, ഈ സ്വര്‍ഗം എത്ര നേരം നിലനിര്‍ത്താന്‍ പറ്റുമോ എന്നാലോചിച്ചു.

വിചാരിച്ചിരിക്കാതെ ഒരാളെ കണ്ടു. മുന്‍പും കണ്ടിട്ട് ഇയാളെ ഈ ഭാഗത്ത്‌. നില്കാനും നോക്കാനും സമയം ഇല്ലാതെ പായുകയായിരുന്നു അന്നൊക്കെ. ഇന്ന് സമയം ധാരാളം. പറയുമ്പോ വല്യ വിശേഷം ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്‍. പൊക്കം വളരെ കുറവ്. തടിച്ച പ്രകൃതം. വളരെ വയസ്സയിട്ടുണ്ട്, നില്കുന്നതിനു അടുത്ത് ഒരു വാകിംഗ് സ്ടിക് സ്വന്തം ദേഹത്ത് തന്നെ ചാരി വെച്ചിട്ടുണ്ട്. വെള്ള സ്പോര്‍ട്സ് ഷൂ, പച്ച പാന്‍റ്, നീല ഷര്‍ട്ട്, വയലറ്റ് കോട്ട്, മഞ്ഞ ബാഗ്‌. തല കഷണ്ടി, കുറച്ചു തൂവെള്ള മുടി. എല്ലാം കൂടി ഒരു കളിപ്പാട്ടം ലുക്ക്‌. പുറത്തു നിറത്തില്‍ ആരും അയാളെ രണ്ടാമത് നോക്കില്ല, പക്ഷെ ആ ഹൈ ക്ലാസ്സ്‌ കാപ്പി കടയില്‍ അയാള്‍ വല്ലാതെ മുഴച്ചു നിന്നു. അയാള്‍ ഇതൊന്നും അറിയുന്നില്ല. എന്താന് അയാള്‍ ചെയ്യുന്നത് എന്നറിയാന്‍ എത്തി നോക്കി. ലോട്ടറി ഫലം നോക്കുകയാണ്! കുറെ കുഞ്ഞു കടലാസ് തുണ്ടുകളില്‍ കുറിച്ച് വെച്ച കുറെ അക്കങ്ങളെയും, മുകളില്‍ ടിവി സ്ക്രീനില്‍ വന്നു പോയി കൊണ്ടിരിക്കുന്ന അക്കങ്ങളെയും മാറി മാറി നോക്കി അയാള്‍. അയാളുടെ മുഖത്തെ ഭാവം വായിക്കാന്‍ പറ്റുന്നില്ല - അടിച്ചു എന്ന സന്തോഷമോ, പോയി എന്ന വിഷമമോ ഒന്നും കാണുന്നില്ല. അയാള്‍ കൈയിലെ തുണ്ടുകള്‍ തീരുന്നത് വരെയും അങ്ങനെ തന്നെ തുടര്‍ന്നു. പിന്നെ കടലാസ് തുണ്ടുകള്‍ പിടിച്ചു കൊണ്ട് തന്നെ പുറത്തേക്കു നടന്നു.

ഈ ലോട്ടറി ഫലത്തിന് അയാളുടെ ജീവിതത്തില്‍ എത്ര പ്രാധാന്യം ഉണ്ടാവാം എന്നറിയില്ല. കണ്ടിട്ട് പണക്കാരന്‍ അല്ലെങ്കിലും, പൈസക്ക് ബുദ്ധിമുട്ട് എന്നും തോന്നുന്നില്ല. എങ്കിലും അയാള്‍ നോക്കാന്‍ മേനക്കെട്ടത്‌ കാരണം ആ ഫലത്തിന് ഒരു അളവ് വരെ പ്രാധാന്യം ഉണ്ടാവണം. എന്തെങ്ങിലും ഒരു സ്വപ്നം ഉണ്ടാവാം. ഇങ്ങനെ നാലഞ്ചു, വേണ്ട ഒരു നൂറു ടിക്കറ്റ്‌ എടുത്താല്‍ തന്നെ, അത് കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ലല്ലോ. അപ്പൊ പിന്നെ എന്തിനു ഇങ്ങനെ സമയവും പൈസയും ആരോഗ്യവും കളയുന്നു! അയാളോട് ചോദിക്കാം എന്ന് വിചാരിച്ചാല്‍, ധൈര്യവും ഇല്ല. അങ്ങനെ നോക്കി ഇരിക്കെ, അയാള്‍ പോയി കഴിഞ്ഞു. പെട്ടെന്നാണ് ഓര്‍ത്തത്‌: അയാള്‍ ടിക്കറ്റ്‌ എടുതില്ലെങ്ങില്‍, അയാള്‍ക് ലോട്ടറി അടിക്കാന്‍ ഒരു ചാന്‍സും ഇല്ല; എടുത്താല്‍ അടിച്ചാല്‍ ആയല്ലോ.. സ്വന്തം സ്വപ്നത്തിലേക്ക് എത്താന്‍ ഓരോരുത്തര്കും ഓരോ വഴി. അയാള്‍ കണ്ടെത്തിയ വഴി ലോട്ടറി. എടുത്തു കൊണ്ടിരുന്നാല്‍, ഒരു ദിവസം അടിച്ചേക്കാം, എടുത്തില്ലെങ്ങില്‍.. ശ്രമിച്ച്ചില്ലെങ്ങില്‍.. എന്തൊരു സ്വപ്നമയിരിക്കും അത്!? എത്ര കാലമായോ ഇയാള്‍ ഇങ്ങനെ എന്നും കടലാസും ടിവിയുമായി മല്പിടിത്തം തുടങ്ങിയിട്ട്? ഇത്ര കലയമായി കിട്ടാഞ്ഞിട്ടും കൈവിട്ടു കളയാന്‍ വയ്യാത്ത സ്വപ്നം?!

പരീക്ഷ വീണ്ടും ഒളിച്ചു കേറി വന്നു കാപ്പിയില്‍ പാറ്റായിട്ടു. ഇപ്രാവശ്യം ഒരു സ്വപ്നത്തിനെ ചാടി പിടിക്കാനുള്ള ആവേശം ഒക്കെ തോന്നി. കുടയും, പുസ്തകവും, തോള്‍ സഞ്ചിയും, കാപ്പി കപ്പും ഏറ്റി ഞാനും എന്റെ ക്ലാസ്സിലേക്ക് യാത്രയായി.

2010, ജൂൺ 17, വ്യാഴാഴ്‌ച

എന്നെ കാണാമോ നിനക്ക്?

എന്നെ കാണാമോ നിനക്ക്?

വര്‍ഷങ്ങളായി ഞാന്‍ നിന്റെ കൂടെ നടക്കുന്നു,
നീ പറയുന്നത് കേട്ടു മൂളുന്നു .

നിന്റെ തീരുമാനങ്ങള്‍ നമ്മുടെതെന്ന് നീ;
ശരിയെന്നു ഞാനും.

വഴിയെത് എന്ന് എന്തിനറിയണം,
കൊണ്ടു പോവുന്നതു നീയാണല്ലോ.

നിന്നില്‍ മുങ്ങി ഞാന്‍ മരിച്ചാലെന്താണ്,
നീയും ഞാനും വേറെയാണോ?

കൂട്ടും, വഴികാട്ടിയും, താങ്ങും,
പകലും, രാത്രിയും, സന്ധ്യയും നീ തന്നെ.
എനിക്കു ചുറ്റിലും, ഉള്ളിലും, പുറത്തും,
എന്റെ വാക്കിലും, മൌനത്തിലും നീ മാത്രം.

ഉറക്കത്തിന്റെ വാതില്കല്‍ ഒരു മാത്ര തിരിഞ്ഞു നിന്നു
നിന്റെ കണ്ണുകള്‍ ചിരിച്ചു. എന്നെ കണ്ടോ നീ?
കഴിഞ്ഞു, ഉറക്കത്തിലേക്കു നീയും, മറവിയിലേക്കു ഞാനും.
ഇനിയെപ്പോള്‍ ആവാം എനിക്കു വീണ്ടുമൊരു ജനനം?

2010, മാർച്ച് 15, തിങ്കളാഴ്‌ച

വഴിയോരക്കാഴ്ച്ച

തണുപ്പുള്ള പ്രഭാതം. വസന്തം വന്നു എത്തി നോക്കി തുടങ്ങിയതേയുള്ളു. ഒരേ നിരയിൽ നട്ടിരിക്കുന്ന ചെറി മരങ്ങൾ നിരയെ പിങ്ക്‌ നിറതിലുള്ള പൂക്കൾ. രണ്ടു പേർ. ഒരാണും ഒരു പെണ്ണും. രണ്ടാൾക്കും 20-നു താഴെ പ്രായം.

റോഡിന്റെ അരികിൽ, ട്രാഫിക്‌ സിഗ്നലിനു വളരെ അടുത്താണു അവർ നിൽക്കുന്നത്‌. റോഡ്‌ ക്രോസ്സ്‌ ചെയ്യാൻ നിൽകുകയോ?

പെങ്കുട്ടിയുടെ ആകെ ഭാവം 'whatever' എന്നനു. അതിനെ മലയാളത്തിലാക്കാൻ ബുദ്ധിമുട്ട്‌. താഴ്തി പിടിച്ച വലതു കൈയിൽ വിരലിനിടയിൽ സിഗരട്ട്‌. തണുപ്പിനെ ചെരുക്കാനാവാം. കണ്ണെഴുതിയതാണോ അതോ ഉറക്കമില്ലാതെ വന്ന കറുത്ത വലയങ്ങളാണോ കണ്ണിനു ചുറ്റും? മുടി കൊണ്ടു തലക്കു മുകളിൽ ഒരു ഓലപ്പുര പോലെ തോന്നിക്കുന്ന കെട്ടിടം കെട്ടിയിട്ടുണ്ടു; അതിനു ചുവപ്പും, മഞ്ഞയും പെയ്ന്റും അടിച്ചിട്ടുണ്ടു. ആങ്കുട്ടി ഇപ്പൊ കിടക്കയിൽ നിന്നു എണീറ്റ പോലെയുണ്ട്‌! - ചെറുപ്പത്തിന്റെ ഭാരമില്ലായ്മ എന്നാലോചിച്ചു പുഞ്ചിരിക്കാൻ തുടങ്ങിയതാനു. പക്ഷെ, അപ്പോളാണു കണ്ടത്‌ -

ആണിന്റെ കൈയിൽ "HUNGRY GOD BLESS" എന്നു രണ്ടു വരിയായി കൈപ്പടയിൽ എഴുതിയ കാർഡ്ബോർഡ്‌. കാറുകൾ ഒന്നും നിർത്തുന്നില്ല. സിഗ്നൽ ചുവപ്പാവുമ്പൊൾ, കാറുകൾക്‌ നിർത്തേണ്ടി വരും. ആരെങ്കിലും ഇവർ ക്കു എന്തെങ്കിലും കൊടുക്കുമായിരിക്കുമോ?